Kerala

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു.

സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. മൂവരുടെയും ഭൂസ്വത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ, റവന്യു വകുപ്പുകൾക്ക് കസ്റ്റംസ് കത്ത് നല്‍കി. അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥകരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരും ഉള്‍പ്പെടെ എട്ട് പേരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിറങ്ങിയിരുന്നത്.

നേരത്തെ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകള്‍ നല്‍കുന്ന മറുപടിക്കനുസരിച്ചായിരിക്കും കസ്റ്റംസിന്റെ തുടര്‍ നീക്കങ്ങള്‍. ബിനാമി ഇടപാടുകളിലൂടെ സ്വത്തുക്കള്‍ നേടിയെന്ന പ്രാഥമിക വിലയിരുത്തലിലേക്ക് കസ്റ്റംസ് എത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ ബിനാമി ഇടപാടുകള്‍ എന്നാണ് അറിയുന്നത്. കേസിൽ എൻ.ഐ.എ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്നു പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.