India Kerala

പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു’; തോമസ് ഐസക്കിനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സിപിഎം. തോമസ് ഐസകിന്റെ പരസ്യ പ്രതികരണം അനവസരത്തിലുള്ളതാണെന്നും വിജിലന്‍സിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം പൂർണമായും അംഗീകരിച്ച സിപിഎം സെക്രട്ടേറിയറ്റ്, പരസ്യ പ്രതികരണം തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെച്ചുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന ഇറക്കി.

സിപിഎം പ്രസ്താവനയുടെ പൂര്‍ണരൂപം

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ്‌ പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്‌. കെഎസ്‌എഫ്‌ഇ യില്‍ വിജിലന്‍സ്‌ നടത്തിയത്‌ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

വിജിലന്‍സ്‌ പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. കെഎസ്‌എഫ്‌ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട്‌ നടത്തിയ പ്രതികരണങ്ങളായിരുന്നു അത്‌. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മികച്ച നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്‌. അതു കൊണ്ടു കൂടിയാണ്‌ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന്‌ പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പാര്‍ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട്‌ എന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്‌. പാര്‍ടിയും, എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തു പകരുന്ന പ്രധാന ഘടകമാണ്‌. ഇത്‌ രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്‌. അതാണ്‌ ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌.

കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്‌ കെഎസ്‌എഫ്‌ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച്‌ യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്‌.