Health Kerala

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം 31 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ 27,057 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിന് താഴേയ്ക്ക് വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ കേരളം കാണിച്ച മികവിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല. അതിനാലാണ് കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിർത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിനേഷൻ ഫലപ്രദമായി നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനാല് ലക്ഷത്തോളം ആളുകൾക്ക് ഇതുവരെ വാക്‌സിനേഷൻ നൽകി. ജനസംഖ്യ അനുപാതികമായി നോക്കിയാൽ ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകിയത് കേരളമാണ്. ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ടെസ്റ്റ് നടത്തിയതും കേരളത്തിലാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.