Kerala

കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടിടത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും വീതം ലീഡ് ചെയ്യുന്നു.

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരില്‍ യുഡിഎഫിനാണ് ലീഡ്. കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.

തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എ ജി ഒലീന പരാജയപ്പെട്ടു. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. 300 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്.