India Kerala

നെട്ടൂര്‍ കൊലപാതകം; ഒന്നാം പ്രതി നിപിന് അര്‍ജുനോട് തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

കൊച്ചിയില്‍ യുവാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് ഒന്നാം പ്രതി നിപിന് കൊല്ലപ്പെട്ട അര്‍ജുനോട് തോന്നിയ പകയെന്ന് പൊലീസ്. കൊലപാതക സമയത്ത് പ്രതികള്‍ എല്ലാവരും ലഹരി മരുന്നുപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മാസങ്ങളായി നടന്ന ആസൂത്രണത്തിനൊടുവിലാണ് അര്‍ജുനെ സുഹൃത്തുകളായ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേ,ണ സംഘം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി നിപിന്റെ സഹോദരന്‍ എബിന്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതും അതിനെ തുടര്‍ന്ന് പ്രതിക്കുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് പൊലീസ് പറയുന്നത്. സൌഹൃദം നടിച്ച് അര്‍ജുനൊപ്പം ചേര്‍ന്ന നിപിന്‍ ലഹരിക്കടിമകളായ മറ്റു പ്രതികളെയും കൃത്യത്തില്‍ പങ്കാളികളാക്കുകയായിരുന്നു. ലഹരി മരുന്നടക്കമുള്ള കാരണങ്ങളും കൊലക്ക് പിന്നിലുണ്ടന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

പ്രതികളുടെ ലഹരി മാഫിയാ ബന്ധങ്ങളടക്കം പ്രത്യേക സംഘം നിരീക്കുന്നതിനൊപ്പം സംസ്ഥാനത്ത് മുന്‍പ് നടന്ന സമാന സംഭങ്ങള്‍ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. നിലവില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായിട്ടില്ലന്നാണ് പൊലീസ് പറയുന്നതെങ്കിലും വീണ്ടും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും വിശദമായ തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ ഉദോയഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടന്നും തിങ്കളാഴ്ച പ്രതികളെ വിട്ടു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.