Kerala

ഗൂഢാലോചനാ കേസ് പൻവലിക്കണം; സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്

കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ​ഗൂഢാലോചനാ കേസ് പൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തും.

രഹസ്യമൊഴിയിലെ കാര്യങ്ങളാണ് താൻ വെളിപ്പെടുത്തിയതെന്നും അത് ​ഗൂഢാലോചനയുടെ പരിധിയിൽ വരില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. കസ്റ്റംസിന്റെ കൈയിലുള്ള മൊഴിപ്പകർപ്പടകം ഹൈക്കോടതിയിലെത്തിക്കാനാണ് പ്രതിയുടെ ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങൾ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.