India Kerala

സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദം; വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

കോൺഗ്രസിന്റെ സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണം. നേതാക്കളുടെ ജാഗ്രത ക്കുറവിന് നൽകേണ്ടി വരുന്നത് കനത്ത വില. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഹാരിസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.

ശ്രീനിവാസൻ പറയുന്നത് പോലെ എൻെ തല എൻെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്.

ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും.
പറയാതെ വയ്യ.

അതേസമയം, സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകര്‍ നേരത്തെ വേദി വിട്ടതില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നീരസമറിയിച്ചിരുന്നു. രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ വേദി കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി സമ്മേളനം നടത്തുന്നത് പിന്നെന്തിനാണെന്ന് സുധാകരന്‍ ചോദിച്ചു. ഇത്ര വലിയ സമ്മേളനം നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ എത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.സുധാകരന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി.

പ്രസിഡന്റിന് ഒരു വിഷമം വന്നുവെന്നും എന്നാല്‍ മൂന്നു മണിക്ക് കൊടും ചൂടില്‍ വന്ന പാവപ്പെട്ട പ്രവര്‍ത്തകരാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. 12 പേര് പ്രസംഗിച്ചു കഴിഞ്ഞു. സ്വഭാവികമായി ഈ ചൂടില്‍ ഇരിക്കാന്‍ പ്രയാസമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എത്രനേരമെന്ന് വിചാരിച്ചാണെന്നും അഞ്ചു മണിക്കൂറായി പ്രവര്‍ത്തകര്‍ വന്നിട്ടെന്നും സതീശന്‍ പറഞ്ഞു. പ്രസിഡന്റിന് അതില്‍ ഒരു വിഷമം വേണ്ട. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്ന് വിഡി സതീശന്‍ പറഞ്ഞു.