India Kerala

വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയുടെ രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് സിഇഒക്ക് സിബിഐ നിര്‍ദേശം

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് സിഇഒ, യുവി ജോസിനോട് സിബിഐ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സിബിഐ ശേഖരിക്കുന്നത്.

സി.ഇ.ഒ, യു.വി ജോസ് കൊച്ചിയിലെ സി.ബി.ഐ ഓഫീസിലെത്തി ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ, എസ്.പി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം, ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സി.ബി.ഐ നിര്‍ദേശം നല്കിയിട്ടുണ്ട്.

വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില്‍ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.