Kerala National

പക്ഷിപ്പനി; മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത് 2436 പക്ഷികളെ, നഷ്ടപരിഹാരം 31നകം വിതരണം ചെയ്യും

രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിൾ കൂടെ ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് ആയാൽ മാത്രമാണ് പ്രദേശം പക്ഷിപ്പനി മുക്തമായി പ്രഖ്യാപിക്കുക

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികൾ പൂർത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്. ഉടമകൾക്ക് ഈ മാസം 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.

രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിൾ കൂടെ ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് ആയാൽ മാത്രമാണ് പ്രദേശം പക്ഷിപ്പനി മുക്തമായി പ്രഖ്യാപിക്കുക. വരും ദിവസങ്ങളിലും പക്ഷികളെ കണ്ടെത്തി കൊല്ലുന്നത് തുടരും. നേരത്തെ മന്ത്രിസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടമകൾക്ക് ഉറപ്പ് വരുത്തുമെന്നും ഈ മാസം 31നകം തുക വിതരണം ചെയ്യുമെന്നും മലപ്പുറം കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

മേഖലയില്‍ അടുത്ത രണ്ട് മാസത്തേക്ക് കോഴി ഇറച്ചിക്കടകള്‍ക്കും മുട്ട വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിരോധനം തുടരും. അടുത്ത മൂന്നു മാസക്കാലം പ്രദേശത്തെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം അനുമതിയുണ്ടാകില്ല. പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചിക്കടകളുടെയും മുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തില്‍ നിയന്ത്രണവുമുണ്ടാകും. പത്ത് കിലോമീറ്റര്‍ പരിധിയ്ക്കപ്പുറത്തേക്കും തിരിച്ചും കോഴികളെ കൊണ്ടു പോകാനോ കൊണ്ടുവരാനോ പാടില്ലെന്നും സുരക്ഷ കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.