Kerala

മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നു; സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ

മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ് റഷീദ. ബാബുവിനെ കാണാൻ മാതാവ് ആശുപത്രിയിൽ എത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ ആശുപത്രിയിൽ ബാബുവിനായി ഐസിയു ഉൾപ്പെട സംവിധാനങ്ങൾ സജ്ജമായിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ അമ്മ പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.

നാട്, സൈന്യം, പൊലീസ്, പത്രപ്രവർത്തകർ ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എംഎൽഎ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ സൈന്യം. മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ദൗത്യ സംഘം. ബാബുവിനെ സൈനികർ മുകളിലെത്തിച്ചത് സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ്. മലമുകളിൽ നിന്ന് യുവാവിനെ ഹെലികോപ്റ്ററിലാണ് കഞ്ചിക്കോട്ടെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയത് ആർമിയുടെ മദ്രാസ് റെജിമെന്റിലെ കേണൽ ശേഖർ അത്രിയാണ്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.