Kerala National

കോടതികളിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു.

ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് രജിസ്ട്രാർ ജനറൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമെന്നായിരുന്നു സർക്കുലർ.

തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നിയമമന്ത്രി, ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. ചിത്രങ്ങൾ നീക്കാനുള്ള സർക്കുലർ വന്നതിന് പിന്നാലെ അംബേദ്കർ രാജ്യത്തിന് നൽകിയ സംഭാവനകൾ ഉയർത്തിക്കാണിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രം​ഗ​ത്തെത്തിയിരുന്നു.