India Kerala

‘ഞങ്ങളുടെ മകളെ കൊലപ്പെടുത്തി, പ്രതിക്ക് വധശിക്ഷ തന്നെ നൽകണം’; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കൾ

കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ വിധി കേൾക്കാൻ കോടതിയിൽ പോകുമെന്ന് കുഞ്ഞിൻറെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇത് കോടതിയോടുള്ള ഞങ്ങളുടെ അപേക്ഷയാണെന്നും കുട്ടിയുടെ പിതാവ് 24നോട് പറഞ്ഞു. ‘ഞങ്ങളുടെ മകളെ കൊലപ്പെടുത്തി ‘ എന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും കുഞ്ഞിന്റെ മാതാവും ആവശ്യപ്പെടുന്നു.

ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി.

ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.