India National

ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്കെ’ന്ന് കേന്ദ്രമന്ത്രി

ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

“പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. അതൊരു ഡിജിറ്റൽ സ്ട്രൈക്ക് ആയിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ, സമാധാനത്തിലൂടെ പരിഹരിക്കാനാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ലെന്ന് മറക്കരുത്.”

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക്, യു.സി.ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്തവരില്‍ 30 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.