India Weather

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി; തീരംതൊട്ടത് 150ലേറെ കിലോമീറ്റര്‍ വേഗതയില്‍

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി‌. മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഒഡീഷയില്‍ കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ബംഗാളില്‍ ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ ഒഡീഷ, ബംഗാൾ തീരങ്ങളിൽ നിന്ന് ആളുകളെ എല്ലാം ഒഴിപ്പിച്ചു. ഏത് തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും സേനകൾ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും എല്ലാവിധമായ സഹായങ്ങൾ നൽകാമെന്നും അറിയിച്ചിട്ടുണ്ട്.