India National

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഇന്നു യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. അതേസമയം, ഡല്‍ഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, പരീക്ഷ റദ്ദാക്കാനിടയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ ആദ്യവാരം തന്നെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാനാണ് സാധ്യത.

പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക എന്ന നിര്‍ദേശം ഇന്നു നടന്ന യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എഴുപതോളം വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തി ഈ വിഷയങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനായിരുന്നു നിർദേശം. ഒരു ഭാഷാവിഷയത്തിലും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുകയെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. പരീക്ഷയുടെ സമയദൈര്‍ഘ്യം ഒന്നര മണിക്കൂറായി കുറക്കാനും നിര്‍ദേശമുണ്ടായിരുന്നു. വിദ്യാര്‍ഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കണമെന്നതും ചര്‍ച്ചയായി.