National

ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം; ഒമര്‍ അബ്ദുള്ള

ഗുലാം നബി ആസാദിന്റെ രാജി പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു. ഗുലാം നബിയുടെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്.

സമീപകാലത്ത് പാര്‍ട്ടി വിട്ട ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ രാജിക്കത്ത് തന്നെ് വളരെ വേദനാജനകമാണ്. ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. രാജ്യത്തെ മഹത്തായ ഈ വലിയ പാര്‍ട്ടി തകരുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ നേത്യത്വത്തിന്റെ സമീപനത്തില്‍ കടുത്ത അതൃപ്തി വ്യക്തമാക്കിയാണ് ഗുലാം നബി പ്രാഥമിക അംഗത്വം ഉപേക്ഷിച്ചത്. എട്ട് വര്‍ഷമായി പാര്‍ട്ടിയുടെ ചുമതല ഗൗരവമില്ലാത്ത രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കാന്‍ ശ്രമിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ഗുലാം നബി അസാദ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു.

നാല് പേജുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ കുറ്റപത്രമാക്കിയാണ് ആസാദിന്റെ രാജി പ്രഖ്യാപനം. നിര്‍വാഹക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചു എന്ന് തുടങ്ങുന്നതാണ് വിമര്‍ശനങ്ങള്‍. റിമോട്ട് കണ്ട്രോള്‍ മോഡല്‍ പാര്‍ട്ടിയുടെ ആര്‍ജവം തകര്‍ത്തു. രാഹുല്‍ നടപ്പാക്കുന്നത് സെക്യൂരിറ്റി ഗാര്‍ഡിന്റെയും പി എ മാരുടെയും തീരുമാനങ്ങള്‍ ആണെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടിയെ തിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍,ആക്രമിക്കുകയും, അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്തു. പ്രതീക്കാത്മകമായി തന്റെ സംസ്‌കാരം നടത്തിയവരെ രാഹുല്‍ ആദരിച്ചു എന്ന വിമര്‍ശനം ഗുലാം കത്തില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ രാഷ്ട്രമായ് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ബിനാമികളെ പ്രേരിപ്പിക്കുന്നു എന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ഗുലാം നബിയുടെ രാജി കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സമ്മാനിച്ചിരിക്കുന്നത്. പാര്‍ട്ടി വിടാനുള്ള ഗുലാം നബിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കാന്‍ പ്രതികരിച്ചു.

ജി23 യിലെ ഭാഗമായിരുന്ന ഗുലാം നബി പാര്‍ട്ടി വിടുന്ന കൂട്ടായ്മയിലെ ആറാമനാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയില്‍ ചേരുകയോ ഗുലാം നബി ചെയ്യും എന്ന് അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിച്ചു.