India

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം; ബീഹാറില്‍ വൃദ്ധനെ തല്ലിക്കൊന്നു

ബീഹാറില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 55കാരനായ കാബൂള്‍ മിയാനാണ് കൊല്ലപ്പെട്ടത്. പാറ്റ്നക്ക് അടുത്തുള്ള സിമര്‍ബനി ഗ്രാമത്തിലാണ് സംഭവം.

കൊലപാതകം നടത്തിയ ശേഷം അക്രമികള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. കള്ളനെന്ന് ആക്രോശിച്ച് വടികളും മറ്റും ഉപയോഗിച്ചായിരുന്നു കാബൂള്‍ മിയാനെ ആക്രമിച്ചത്. വൃദ്ധന്റെ വസ്ത്രങ്ങള്‍ പോലും അഴിച്ചുമാറ്റിയായിരുന്നു അക്രമം. താന്‍ മോഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും കാബൂള്‍ അപേക്ഷിച്ചെങ്കിലും കൊല്ലപ്പെടും വരെ തല്ലുകയായിരുന്നു.

ഡിസംബര്‍ 29നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് വിവരമറിയുന്നത്. എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അരാരിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കെ.പി സിംങ് പറഞ്ഞു.