India National

അസം ഗണ പരിഷത്ത് എന്‍.ഡി.എയിലേക്ക് മടങ്ങി

പൌരത്വബില്‍ വിഷയത്തില്‍ എന്‍.ഡി.എ വിട്ട അസം ഗണ പരിഷത്ത് മുന്നണിയില്‍ തിരിച്ചെത്തി. സഖ്യത്തില്‍ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉണ്ടാകും. പൌരത്വബില്ലാണ് അസമിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം.

ഗുവാഹത്തിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍.ഡി.എയിലേക്ക് മടങ്ങിയെത്താന്‍ അസം ഗണ പരിഷത്ത് തീരുമാനിച്ചത്. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്ന പൌരത്വ ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പാണ് എ.ജി.പി സഖ്യം വിട്ടത്. അസമിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും അവര്‍ പിന്മാറിയിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് പൌരത്വ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാറ്റിവെച്ച് ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാനാണ് ഇരുപാര്‍ട്ടികളും ധാരണയായത്.

ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ടാവും. പൌരത്വബില്‍ മുഖ്യ പ്രചാരണായുധമാക്കിയാണ് കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 14 ലോക്സഭ സീറ്റുള്ള അസമില്‍ നിലവില്‍ ബി.ജെ.പി ഏഴ് സീറ്റിലും, കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവര്‍ മൂന്ന് സീറ്റില്‍ വീതവും, ഒരു സീറ്റില്‍ സ്വതന്ത്രനുമാണ് ജയിച്ചിട്ടുള്ളത്.