Health

അമീബിക് മസ്തിഷ്ക ജ്വരത്തെ ഗൌരവത്തോടെ കാണണമെന്ന് ഡോക്ടര്‍മാര്‍

മരണ നിരക്ക് കൂട്ടുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ ഗൌരവത്തോടെ കാണണമെന്ന് ഡോക്ടര്‍മാര്‍. രോഗം പടര്‍ത്തുന്ന അപൂര്‍വ അമീബ ജലാശയങ്ങളിലാണ് കാണുന്നത്. രോഗം പിടിപെട്ടവരില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് രക്ഷപ്പെടുന്നത്.

അപൂര്‍വ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് പന്ത്രണ്ട് വയസ്സുള്ള കുട്ടി മരിച്ചിരുന്നു. വീട്ടിലെ നീന്തല്‍കുളത്തില്‍ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ ദീര്‍ഘനേരം നീന്തിക്കുളിച്ചിരുന്നു. കടുത്ത തലവേദന, ബോധക്ഷയം, ഛര്‍ദി തുടങ്ങി ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചു. ഈ അസുഖം ബാധിക്കുന്നവരില്‍ 95 ശതമാനം പേരും മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ അമീബ തലച്ചോറില്‍ പ്രവേശിക്കും. അങ്ങിനെയാണ് അസുഖമുണ്ടാകുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അസുഖം പടരില്ല. ജലാശയങ്ങള്‍ ശുചീകരിക്കുകയാണ് പ്രതിരോധമാര്‍ഗം.