Gulf

രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ

മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. 

രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനൊപ്പം മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൗൺസിലിന്റെ പ്രധാന ദൗത്യം.

മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് മെഡിക്കൽ സഹായമുൾപ്പെടെ ലഭ്യമാക്കാൻ കൗൺസിൽ നടപടികൾ സ്വീകരിക്കുമെന്നും മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്നും ഒരുമിച്ച് ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണണെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. അതിർത്തികളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാനുളള നടപടികളും കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നും മയക്കുമരുന്ന് പ്രതിരോധം ദേശസ്നേഹം പോലെ പ്രധാനപ്പെട്ട ദൗത്യമാണെന്നും അധികൃതർ പറഞ്ഞു.