Gulf

അന്താരാഷ്ട്ര റൂട്ടുകള്‍ തുറക്കുന്നു; മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ട്

മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എയര്‍ ട്രാവല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2022ല്‍ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകളുടെ നഷ്ടം 1.9 ബില്യണ്‍ ഡോളറായി കുറയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 4.7 ബില്യണ്‍ ഡോളര്‍ കുറവാണ്.

അന്താരാഷ്ട്ര റൂട്ടുകളും ദീര്‍ഘദൂരവിമാന സര്‍വീസുകളും തിരിച്ചുവരുന്നതോടെയാണ് എയര്‍ലൈനുകള്‍ക്ക് നഷ്ടം കുറയ്ക്കാനാകുന്നത്. കൊവിഡ് മഹാമാരിയോടെയാണ് മറ്റ് മേഖലകള്‍ പോലെ തന്നെ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകളും വരുമാനത്തില്‍ ഇടിവ് നേരിട്ടത്. 2020ല്‍ 5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ദുബായ് എമിറേറ്റ്‌സിന് മാത്രമുണ്ടായത്. അബുദബി ഇത്തിഹാദ് എയര്‍വേയ്‌സിന് 1.7 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ നഷ്ടം. 2020-21 സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സിന് 4.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന് 2020ല്‍ 761 മില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

പോയ മാസങ്ങളില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറഞ്ഞതോടെ വിവിധ എയര്‍ലൈന്‍സുകളുടെ വരുമാനത്തില്‍ മെച്ചമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സിന് 1.54 ബില്യണ്‍ ഡോളറിലധികം ലാഭമുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് 959 മില്യണ്‍ ഡോളറിന്റെ ലാഭവും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സൗദി അറേബ്യയിലേക്കും തായ്‌ലന്‍ഡിലേക്കും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില കരാറുകളില്‍ എമിറേറ്റ്‌സ് ഒപ്പുവച്ചിട്ടുണ്ട്.