Economy

കരകയറാതെ ജിഡിപി; സമ്പദ് വ്യവസ്ഥ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാമമാത്ര വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ചയാണ് ജിഡിപിയിലുണ്ടായത്. നാൽപ്പതു വർഷത്തിനിടെയുള്ള ഏറ്റവും മോശം വളർച്ചാ നിരക്കാണിത്. തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകൾ.

നിർമാണ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവന മേഖലയിൽ എല്ലാം നെഗറ്റീവ് വളർച്ചയാണ് ഉണ്ടായത്. എന്നാൽ മൂന്നു-നാലു പാദങ്ങളിൽ പല മേഖലകളും വളർച്ചയിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. മൂന്നാം പാദത്തിൽ 0.5 ശതമാനവും നാലാം പാദത്തിൽ 1.6 ശതമാനവും വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ശതമാനത്തിന്റെ കുറവാണ് ജിഡിപിയിൽ ഉണ്ടായിരുന്നത്. അതേസമയം, ജിഡിപിയിൽ എട്ടു ശതമാനം കുറവാണ് റിസർവ് ബാങ്കും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും പ്രവചിച്ചിരുന്നത്. മിക്ക സാമ്പത്തിക റേറ്റിങ് ഏജൻസികളും 7-8 ശതമാനം ഇടിവ് പ്രവചിച്ചിരുന്നു.