Auto

ഒന്നര വർഷത്തിന് ശേഷം ഈ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകും

2020 മാർച്ച് 31ന് ശേഷം ഭാരത് സ്‌റ്റേജ് നാല് വാഹനങ്ങൾ രാജ്യത്ത് വിൽക്കാൻ പാടില്ലെന്ന് വാഹന നിർമ്മാതാക്കൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. ഇനി വെറും ഒന്നര വർഷം മാത്രമാണ് ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യൻ നിരത്തുകളിൽ ആയുസ്സുള്ളത്. 2020 മുതൽ ഭാരത് സ്‌റ്റേജ് ആറു വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കും. ഇന്ത്യയിൽ വാഹനങ്ങളുടെ മലിനീകരണത്തിന്റെ തോത് നിർണയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡമാണ് ഭാരത്

സ്‌റ്റേജ്. ഒന്നും രണ്ടും മൂന്നും കടന്ന് നാലിൽ എത്തിനിൽക്കുകയാണ് ഈ പ്രക്രിയ.

സ്റ്റേജ് നാല് വാഹനങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ സ്റ്റേജ് ആറ് വാഹനങ്ങൾക്കുണ്ട്. വാഹന എൻജിൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന നൈട്രജൻ ഓക്‌സൈഡ്, ഹൈഡ്രോകാർബൺ, കാർബൺ മോണോക്‌സൈഡ്, പർട്ടിക്കുലേറ്റ് മാറ്റർ (പൊടിരൂപത്തിലുള്ള വസ്തുക്കൾ) തുടങ്ങിയ ഹാനികരമായ വസ്തുക്കളുടെ അളവു കുറക്കാനാണ് വിവിധ രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കുന്നത്. യൂറോപ്പിലെ യൂറോ 6 വ്യവസ്ഥക്ക് തുല്ല്യമാണ് ഇന്ത്യയുടെ ബി.എസ്-6. ഇന്ധനത്തിൽ സൾഫറിന്റെ അളവ് ഇപ്പോഴത്തേക്കാൾ കുറയ്ക്കും.

ബി.എസ് 6 പെട്രോൾ, ഡീസൽ കാറുകൾ പുറത്തുവിടുന്ന വിഷ വാതകങ്ങളുടെ അളവ് ഇപ്പോഴത്തെ ബി.എസ്-4 വാഹനങ്ങളിലേതിനേക്കാൾ ഗണ്യമായി കുറവായിരിക്കും. ഡീസൽ കാറുകൾ പുറത്തുവിടുന്ന പൊടിമാലിന്യത്തിന്റെ അളവ് അഞ്ചിലൊന്നായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ള വാഹനങ്ങളിൽ ബി.എസ്-6 ഇന്ധനം ഉപയോഗിക്കാനാവും. അവയിൽ നിന്നുള്ള അന്തരീക്ഷമലിനീകരണത്തിലും അങ്ങനെ കുറവുണ്ടാകും. ഡൽഹിയിൽ ഇപ്പോൾ ബി.എസ്-6 ഇന്ധനം ലഭ്യമാണ്. ബി.എസ്-6 ചട്ടങ്ങൾക്കനുസരിച്ച് എൻജിൻ മാറ്റേണ്ടി വരുന്നതിനാൽ വാഹനവില ഉയരുമെന്നാണ് വാഹനനിർമാതാക്കൾ പറയുന്നത്.

2017 ഏപ്രിൽ 1 മുതൽ ബിഎസ് 3 എഞ്ചിൻ നിലവാരത്തിലുള്ള വാഹനങ്ങൾ സുപ്രീം കോടതി ഉത്തരവനുസരിച്ച് രാജ്യത്ത് വിൽക്കാനാവില്ല. ബി.എസ്.-3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.-4 വാഹനങ്ങൾ പുറംതള്ളുന്ന പുകയിൽ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺസ്, നൈട്രജൻ ഓക്സൈഡ് എന്നീ വിഷപദാർത്ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്-6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തൽ.