World

‘ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം’; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി

ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് ഉദ്യോഗസ്ഥർ കരയുന്ന കാഴ്ചയും യുഎൻ രക്ഷാസമിതി കണ്ടു. യുഎന്നിൽ അധികം കണ്ടുവരാത്ത പച്ചയായ വൈകാരിക നിമിഷങ്ങളായിരുന്നു അതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ ഗസയിൽ നിന്ന് ഹമാസിനെ പൂർണമായും ഒഴിപ്പിക്കാതെ, എല്ലാ ബന്ധികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹനാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായമെല്ലാം നിരീക്ഷിക്കുമെന്നും എക്‌സിലൂടെ അറിയിച്ചു.