World

മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയത് യുദ്ധക്കുറ്റം; യുക്രൈൻ

മെലിറ്റോപോളിലെ മേയറെ ആയുധധാരികൾ തടഞ്ഞുവെച്ചത് യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്. ഫെഡോറോവിനെപ്പോലുള്ള സിവിലിയൻ ബന്ദികളെ പിടിക്കുന്നത് ജനീവ കൺവെൻഷനും അധിക പ്രോട്ടോക്കോളുകളും വിലക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

“ഇവാൻ ഫെഡോറോവിനെയും മറ്റ് സാധാരണക്കാരെയും തട്ടിക്കൊണ്ടുപോയതിനെതിരെ ഉടൻ പ്രതികരിക്കാനും യുക്രൈൻ ജനതയ്‌ക്കെതിരായ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാനും ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,” പ്രസ്താവനയിൽ മന്ത്രാലയം പറയുന്നു.

മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ സായുധരായ ആളുകൾ നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ നിന്ന് കൊണ്ടുപോകുന്നത് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ റഷ്യൻ പിന്തുണയുള്ള ലുഹാൻസ്ക് റീജിയണൽ പ്രോസിക്യൂട്ടർ ഫെഡോറോവ് തീവ്രവാദ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും അവകാശപ്പെട്ടു.