World

സൗദി അറേബ്യയിൽ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അൽ ഖസീമിൽ വെള്ളം കയറിയ പ്രദേശത്തുനിന്ന് കുടുംബാംഗങ്ങളോടൊപ്പം മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അൽ ഖസീം വാദി അബൂറമദിൽ കുടുംബത്തോടൊപ്പം വെളളക്കെട്ടിൽ നടന്ന കുട്ടികളാണ് ശക്തമായ മഴവെളളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഈ പ്രദേശത്ത് തുടർച്ചയായി മണിക്കൂറുകളോളം മഴ പെയ്തിരുന്നു. രക്ഷാ പ്രവർത്തനം നടത്തിയ സിവിൽ ഡിഫൻസ് ഭടൻമാരാണ് മൃതദേഹം കണ്ടെത്തിയത്.

ഹായിലിൽ പെയ്ത കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെളളത്തിനടിയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാരാന്ത്യം വരെ മഴ, പൊടിക്കാറ്റ്, ഇടിമിന്നൽ എന്നിവ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

മഴയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തോടുകൾക്ക് സമീപം ഇരിക്കുകയോ അവ മുറിച്ച് കടക്കുകയോ ചെയ്യരുതെന്നും പകരം പ്രധാന റോഡുകളിലൂടെയും ഹൈവേകളിലൂടെയും മാത്രം യാത്ര ചെയ്യണമെന്നും അവർ വ്യക്തമാക്കി. കുട്ടികളെ തൊടുകൾക്ക് സമീപമോ വെള്ളകെട്ടുകൾക്ക് സമീപമോ കളിയ്ക്കാൻ അനുവദിക്കരുത്. മഴക്കാലത്ത് തോടുകളിലും താഴ്‌വരകളിലും ചതുപ്പുനിലങ്ങളിലും നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.