World

കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്

മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project)

ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെ നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്നിനോടുള്ള സമീപനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഭരണകൂടം മാറ്റം വരുത്തുന്നത്.

അതേസമയം കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കാനുള്ള ട്രയലുകള്‍ ഇതിനോടകം തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നുവരികയാണ്. സമ്പൂര്‍ണ നിരോധനത്തേക്കാള്‍ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വില്‍പ്പനയുമാണെന്ന് ബേണ്‍ കൗണ്‍സിലിലെ ആള്‍ടര്‍നേറ്റീവ് ലെഫ്റ്റ് പാര്‍ട്ടി അംഗം ഇവാ ചെന്‍ അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ കൊക്കെയ്ന്‍ ഉപയോഗം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.