World

റഷ്യ-യുക്രൈന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോഴും അതിശക്തമായിത്തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായ പരിഹാരമാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ നിര്‍മാതാക്കളുടെ ഗ്രൂപ്പിന് അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലും പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നകായും ഫോണ്‍ സംഭാഷണത്തിനിടെ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ഏത് വിധത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ക്കും ഒരുക്കമാണെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനെ അറിയിച്ചിരിക്കുന്നത്.