World

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ. ആക്രമണം മുൻകൂട്ടി കാണാനായില്ലെന്ന് പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകി. എന്നാൽ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്. ( Israel Defence Forces admits military failure )

അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ഇസ്രായേലിൽ അതീവ ജാഗ്രത തുടരുകയാണ്. ഗാസയിൽ ആക്രമണം തുടർന്നാൽ മറ്റ് യുദ്ധമുന്നണികൾ തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന സംശയത്തിന്റെ പേരിൽ ഇറാനുള്ള സാമ്പത്തിക സഹായം അമേരിക്ക മരവിപ്പിച്ചു. സംഘർഷം രൂക്ഷമാകുന്നത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്രയേലിന് കപ്പലുകളും ചാരവിമാനങ്ങളും അയയ്ക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ അമേരിക്ക ഇടപെട്ടിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ ഇസ്രായേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവായും ഇസ്രായേലി പ്രസിഡൻറ് ഇസാക് ഹെർസോഗുമായും ബ്ലിങ്കൺ കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന് പൂർണ പിന്തുണയാണ് ബ്ലിങ്കൺ പ്രഖ്യാപിച്ചത്. ഇതിനിടെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഉപരോധം തുടരുമെന്ന് ഹമാസിന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.