World

ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്‌കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്‍

നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. (Iranian officials to investigate ‘revenge’ poisoning of schoolgirls)

നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും പല കുട്ടികള്‍ക്കും തലകറക്കവും ഛര്‍ദ്ദിയും മനംപുരട്ടലും ശ്വസനപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലായി. വിഷം മാരകമല്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് വിഷപ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുണ്ടായത് മനപൂര്‍വമായ വിഷപ്രയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ട യുവതികളോടും പെണ്‍കുട്ടികളോടുമുള്ള പ്രതികാരമെന്ന നിലയിലാണ് വിഷപ്രയോഗം നടന്നതെന്നാണ് പ്രാഥമികമായ നിഗമനം. ചീഞ്ഞ പഴങ്ങളുടേയോ പഴകിയ മത്സ്യത്തിന്റേയോ മറ്റോ ഗന്ധം മൂക്കില്‍ തുളച്ചുകയറിയതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കുട്ടികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.