World

ഇറാനിലെ ഇരട്ട സ്ഫോടനം; പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക

ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അറിയിച്ചു.

ആക്രമണത്തിൽ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു.

ഖാസിം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ മാത്രം അകലെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശവകുടീരത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു രണ്ടാം സ്‌ഫോടനം. യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഐആർജിസി( ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോപ്‌സ്) തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാലാം ചരമവാർഷിക ദിനത്തിലാണ് സ്‌ഫോടനം.

1998 മുതൽ 2020 വരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുമായും ഇറാഖിലെ സിറിയയുടെ അൽ-അസാദും ഷിയ പോരാളികളുമായും ഇറാന്റെ ബന്ധം ശക്തിപ്പെടുത്തിയത് സുലൈമാനിയായിരുന്നു. മിഡിൽ ഈസ്റ്റിൽ ഇറാനിയൻ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു ഖാസിം സുലൈമാനി.