World

സൈഫർ കേസ്: ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രിക്കും 10 വർഷം തടവ്

വിവാദമായ സൈഫർ കേസിൽ പിടിഐ സ്ഥാപകനും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷം തടവ് ശിക്ഷ. ഇസ്ലാമാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. ഇംറാൻ ഖാനെ മത്സരരംഗത്തു നിന്ന് തടയുന്നതിനാണ് കോടതി നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

യുഎസിലെ പാകിസ്ഥാൻ എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. രഹസ്യരേഖകൾ പരസ്യമാക്കുന്നതിനിടെ അമേരിക്കയുടെ നിർദേശപ്രകാരം തൻ്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണവിവരമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ (71) ഖുറേഷി (67) എന്നിവർ അറസ്റ്റിലായത്. ജയിലിൽവച്ചാണ് വിചാരണ പൂർത്തിയായത്. 2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാൻ്റെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഖാനെതിരെ 150 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.