World

അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും

ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം കൊന്നൊടുക്കിയിരുന്നു. ജർമൻ ഭരണകൂടത്തിനെതിരെ നടന്ന തദ്ദേശീയരുടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായായിരുന്നു കൂട്ടക്കൊലകൾ നടന്നത്. 65,000 ഹെരോരോകളും 10,000ത്തോളം നമ ഗോത്രവർഗക്കാരുമാണ് വംശഹത്യയിൽ കൊല്ലപ്പെട്ടത്.

2015ലാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജർമനിയും നമീബിയയും തമ്മിൽ ഔദ്യോഗിക ചർച്ച ആരംഭിച്ചത്. കൂട്ടക്കൊലയുടെ ധാർമിക ഉത്തരവാദിത്തം ജർമനി ഏറ്റെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗികമായി മാപ്പുപറയുന്നത്. നഷ്ടപരിഹാരം അടക്കമുള്ള ശിക്ഷാനടപടികൾ ഒഴിവാക്കാനായിരുന്നു ഇത്രയും കാലം ഔദ്യോഗികമായി സംഭവത്തിൽ കുറ്റസമ്മതം നടത്താതിരുന്നത്. എന്നാൽ, പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഔദ്യോഗികമായി മാപ്പുപറയാനും നഷ്ടപരിഹാരം നൽകാനും ജർമനി സമ്മതിച്ചത്. നമീബിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ആൽഫ്രഡോ ഹെങ്കാരിയാണ് വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് ജർമനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.