World

ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ

ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു.
ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു.

തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയിലായത്. 150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.

ബന്ദികളുടെ ബന്ധുക്കള്‍ ഇസ്രയേലിലെ ആശുപത്രികള്‍ക്കു മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഒത്തുകൂടുന്നതായാണ് റിപ്പോര്‍ട്ട്. തിരികെയെത്തുന്ന ബന്ദികളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇസ്രയേൽ സേന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.