World

ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനം തെരുവിൽ

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത്. പെട്രോൾ, ഡീസൽ വില മാത്രം 40 ശതമാനം വർദ്ധിച്ചു. വിദേശനാണ്യം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും നിലച്ചിരിക്കുകയാണ്. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതിനാൽ ദിവസം ഏഴര മണിക്കൂറാണ് ശ്രീലങ്കയിൽ പവർകട്ട്.

പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാൻ അവശ്യവസ്തുക്കളുടെയും ആഡംബരവസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്.

ഈ അടുത്ത കാലത്തായി ശ്രീലങ്കയിൽ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കൊവിഡ് പ്രതിസന്ധിയിയെത്തിയതോടെ വിദേശനാണയ ശേഖരം തീരുന്ന അവസ്ഥയുമുണ്ടായി. ഏഴ് ലക്ഷം കോടി ഡോളറോളമാണ് രാജ്യത്തെ വിദേശകടം. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്.