UAE

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്ന തയ്യാറെടുപ്പിലാണ് സൗദി

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രി. കോവിഡ് സാഹചര്യത്തില്‍ തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഓണ്ലൈന് സൌകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ഉംറ തീർത്ഥാടനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്ന്, ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെൻതൻ പറഞ്ഞു. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൊണ്ടാണ് തീർത്ഥാടനം പുനരാരംഭിക്കുക. സാങ്കേതിക പരിഹാരങ്ങളിലൂടെ സേവനങ്ങൾ വികസിപ്പിക്കുവാനും, അത് പ്രാദേശിക തലത്തിലും ആഗോള തലത്തിലും വിപണനം നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രാപ്തമാക്കും. ഉംറക്കുള്ള അപേക്ഷ സമർപ്പിക്കുന്നത് മുതൽ അവസാനം വരെയുള്ള സേവനങ്ങൾ ഓണ്‍ലൈൻ വഴിയാക്കും.

ഉംറ ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനങ്ങൾ നൽകുക. തീർത്ഥാടകർ ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ശേഷം അനുയോജ്യമായ സമയം തെരഞ്ഞെടുക്കണം. തീർത്ഥാടകർക്ക് ആവശ്യമെങ്കിൽ, പാർപ്പിടമോ മറ്റ് സേവനങ്ങളോ നൽകുന്നതാണ്. ഉംറ സേവന കമ്പനികൾ അക്കാര്യം രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസികളുടെ എണ്ണം മുപ്പതിലധികമായി വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.