Technology

പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും വിവരശേഖരണം; ടിക്-ടോക്കിന് റെക്കോര്‍ഡ് പിഴ

പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്‍വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു എന്ന കേസിലാണ് ചെെനീസ് ഭീമന് അമേരിക്ക 5.7 മില്യൻ പിഴ ചുമത്തിയത്.

വിവര ശേഖരണത്തിന്റെ പേരിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണ് സോഷ്യൽ നെറ്റ്‍വർക്ക് ആപ്പിന് ചുമത്തിയിരിക്കുന്നതെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾക്കിടയിൽ അതിവേഗം ജനപ്രീതിയാർജിച്ച് കൊണ്ടിരിക്കവേയാണ് മുൻ ‘മ്യൂസിക്കൽ.ലി’ ആപ്പായ ടിക്-ടോക്കിന് ശിക്ഷ വിധിച്ചത്. 13 വയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ ടിക്-ടോക്കിൽ അംഗങ്ങളാണെന്ന വിവരം അറി‍ഞ്ഞിരിക്കെ, രക്ഷിതാക്കളിൽ നിന്നും അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിച്ചതാണ് നടപടിയുണ്ടാകാൻ കാരണമെന്ന് എഫ്.ടി.സി മേധാവി ജോയി സിമ്മൺസ് പറഞ്ഞു.

മ്യൂസിക്കൽ‌.ലിയിൽ നിന്നും ടിക്-ടോക്കായി മാറിയതിനെ തുടർന്ന് അമേരിക്കയിലടക്കം വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചത്. എന്നാൽ ലോഗിൻ ചെയ്യുന്നതിനായി പ്രായപൂർത്തിയാകാത്ത കുട്ടികളിൽ നിന്നുൾപ്പടെ ഇ-മെയിൽ അ‍ഡ്രസും ഫോൺ നമ്പര്‍, ചെറു ബയോഗ്രഫി, പ്രൊഫെെല്‍ ചിത്രം ഉൾപ്പടെയുള്ള കാര്യങ്ങൾ ആപ്പ് ശേഖരിക്കുകയായിരുന്നു. ടിക് ടോക്കിനെതിരായ ഈ റെക്കോർഡ് പിഴ മറ്റു ഓൺലെെൻ ദാതാക്കൾക്കും പാഠമായിരിക്കണമെന്നും ഫെ‍ഡറൽ കമ്മീഷൻ അറിയിച്ചു.

സുരക്ഷിതമല്ലാത്ത കണ്ടന്റിന്റെ പേരിൽ ഇതിന് മുമ്പും ടിക് ടോക്കിനെതിരെ വിമർശനമുയർന്നിരുന്നു. നടപടിയെ തുടർന്ന്, യൂസേഴ്സിന് കൂടുതൽ സുരക്ഷിതമായ പ്രെെവസി പോളിസിക്കുവേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ടിക്-ടോക്ക് പ്രസ്താവനയിൽ പറയുകയുണ്ടായി.