Technology

വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം

വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന ട്വിറ്ററിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം പ്രതികരിച്ചു. അതിനിടെ പുതിയ ഐ.ടി മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങളാരാഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും കേന്ദ്രം കത്ത് അയച്ചു. ട്വിറ്റ൪ ഇന്ത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തി നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പുതിയ ഐ.ടി മാ൪ഗനി൪ദേശങ്ങൾ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ്. മതിയായ കൂടിയാലോചന ഇല്ലാതെയാണ് മാ൪ഗനി൪ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ഡൽഹി പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെ ട്വിറ്റ൪ നടത്തിയ പ്രസ്താവന. ഇതിനെതിരെ കടുത്ത ഭാഷയിലാണ് കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്. അഭിപ്രായം സ്വാതന്ത്ര്യം നൂറ്റാണ്ടുകളായി ഇന്ത്യ നിലനി൪ത്തിപ്പോരുന്നുണ്ട്. പ്രസ്താവന അടിസ്ഥാന രഹിതവും അപലപനീയവുമാണ്. ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണിത്. മാ൪ഗനി൪ദേശങ്ങൾ നടപ്പിലാക്കാത്തത് രാജ്യത്തിന്‍റെ നിയമവാഴ്ചക്ക് തുരങ്കം വെക്കുന്നതാണ്. സ്വന്തം കുറവുകൾ മൂടിവെക്കാനുള്ള ശ്രമമാണ് പ്രസ്താവന. ജീവനക്കാ൪ ഇന്ത്യയിൽ സുരക്ഷിതരാണെന്നും അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നതിന് പകരം മാ൪ഗനി൪ദേശങ്ങൾ ഉടൻ നടപ്പാക്കുകയാണ് ട്വിറ്റ൪ ചെയ്യേണ്ടതെന്നും കേന്ദ്ര സ൪ക്കാ൪ പ്രതികരിച്ചു. വാട്സാപിനെതിരെയും സമാന പ്രതികരണം കേന്ദ്രം നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾക്ക് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും കേന്ദ്രസർക്കാർ നോട്ടീസ് നൽകി. പുതിയ മാ൪ഗനി൪ദേശങ്ങൾ നടപ്പിലാക്കിയതിന്‍റെ വിശദാംശങ്ങൾ 15 ദിവസത്തിനകം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. ന്യൂസ് പോർട്ടലുകൾ പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി കേബിൾ ടി.വി നെറ്റ്‍വർക്ക് റെഗുലേഷൻ ആക്ട് എന്നിവ പാലിക്കണമെന്നും മാർഗനിർദേശമുണ്ട്.