Sports

ലോകകപ്പിൽ ഇനി 48 രാജ്യങ്ങൾ, 12 ഗ്രൂപ്പുകൾ; മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി മത്സരങ്ങൾ. ലോകകപ്പിന്റെ പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചതായി ഇന്ന് അറിയിച്ചു. 

പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വർഷം നടന്ന ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 മത്സരം അധികമാണ് അടുത്ത ടൂർണമെന്റ് മുതൽ.

ഫിഫ ഇന്ന് അംഗീകരിച്ച ഫോർമാറ്റിൽ പന്ത്രണ്ട് ഗ്രൂപുകളിൽ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടും. അതായത് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാർട്ടർ റൗണ്ടിന് മുന്നോടിയായി ഒരു റൗണ്ട് മത്സരങ്ങൾ കൂടി ടീമുകൾ കളിക്കണം. ഇന്നത്തെ ഫിഫ മീറ്റിംഗിലെ മറ്റൊരു തീരുമാനം 2026 ലോകകപ്പിന്റെ ഫൈനൽ ജൂലൈ 19 ഞായറാഴ്ച ആയിരിക്കുമെന്നാണ്.