Sports

‘കോലിക്ക് ഞങ്ങൾ കാര്യങ്ങൾ എളുപ്പമാക്കില്ല’; തടഞ്ഞുനിർത്താൻ ശ്രമിക്കുമെന്ന് ടോം ലാതം

വിരാട് കോലിയെ തടഞ്ഞുനിർത്താൻ തങ്ങൾ ശ്രമിക്കുമെന്ന് ന്യൂസീലൻഡിൻ്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം. കോലി അതിഗംഭീര ഫോമിലാണെന്നും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കില്ല എന്നും ലാതം പറഞ്ഞു. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, കെയിൻ വില്ല്യംസൺ എന്നിവർ ഇല്ലാത്തത് വലിയ തിരിച്ചടിയാണെന്നും ലാതം കൂട്ടിച്ചേർത്തു. നാളെ മുതലാണ് ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക.

“അതിഗംഭീര ക്രിക്കറ്റാണ് കോലി കുറച്ചായി കളിക്കുന്നത്. അദ്ദേഹം വളരെ നന്നായി കളിക്കുന്നു. ഈ താരങ്ങളെപ്പറ്റിയൊക്കെ ഞങ്ങൾ പഠിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഏറ്റവും മികച്ച പദ്ധതി തന്നെ വേണം. ഞങ്ങൾ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കില്ല. ബോൾട്ടും സൗത്തിയും വില്ല്യംസണും ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. അത് മറ്റ് താരങ്ങൾക്കുള്ള അവസരവുമാണ്.”- നാളെ ഹൈദരാബാദിൽ നടക്കുന്ന ആദ്യ മത്സരത്തിനു മുന്നോടിയായ വാർത്താസമ്മേളത്തിൽ ലാതം പറഞ്ഞു.

ന്യൂസീലൻഡിനെതിരെ ഇഷാൻ കിഷൻ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ ആ സ്ഥാനത്തേക്കാണ് ഓപ്പണറായ കിഷനെ പരിഗണിക്കുന്നത്. നാളെ മുതലാണ് ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുക.

“കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യും. ബംഗ്ലാദേശിനെതിരായ തകർപ്പൻ ഇന്നിംഗ്സിനു ശേഷം കിഷന് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്.”- രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ കിഷൻ പിന്നീട് ശ്രീലങ്കക്കെതിരെ കളിച്ചിരുന്നില്ല. കിഷനു പകരം ശുഭ്മൻ ഗിൽ ആണ് ഓപ്പൺ ചെയ്തത്. ഒരു സെഞ്ചുറി അടക്കം ഗിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുകയും ചെയ്തു.

പുറത്ത് പരുക്കേറ്റ ശ്രേയാസ് ഫിറ്റ്നസ് വീണ്ടെടുക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചു. മധ്യപ്രദേശ് ബാറ്റർ രജത് പാടിദാർ ശ്രേയാസിനു പകരം ടീമിൽ ഇടം പിടിച്ചു. സമീപകാലത്തായി തകപ്പൻ ഫോമിലുള്ള ശ്രേയാസിൻ്റെ പുറത്താകൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 17, 21, 24 തീയതികളിൽ ഹൈദരാബാദ്, റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹ്‌മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.