Football

ബ്രസീലില്‍ സ്വന്തം കളിക്കാരെ ആക്രമിച്ച് ആരാധകരുടെ കലാപം

ലീഗില്‍നിന്നും തരംതാഴ്ത്തപ്പെട്ടതോടെ സ്വന്തം ടീമിനെതിരെ ബ്രസീലിയന്‍ ആരാധകരുടെ കലാപം. 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീലിയന്‍ ക്ലബ് ക്രുസേരിയോയുടെ തരംതാഴ്ത്തലിന്റെ വക്കിലെത്തിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ ആരാധകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
ബ്രസീലിലെ പരമ്പരാഗര ക്ലബ്ബുകളിലൊന്നാണ് ക്രുസേരിയോ. പാല്‍മിറാസുമായുള്ള സീസണിലെ അവസാന കളിയില്‍ 2 ഗോളിനു പിന്നിലായതോടെ ക്ലബ് തരംതാഴ്ത്തല്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ പറിച്ചെടുത്ത് സ്വന്തം കളിക്കാര്‍ക്ക് നേരെ എറിഞ്ഞു. അക്രമം അതിരുവിട്ടതോടെ റഫറി കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
സ്‌റ്റേഡിയത്തിനികത്തെ കരിമരുന്ന് പ്രയോഗങ്ങളും തീവെക്കലും അനിയന്ത്രിതമായതോടെ കലാപം ശമിപ്പിക്കാന്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. പൊലീസുമായും ആരാധകര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേര്‍ക്കാണ് അക്രമങ്ങളില്‍ പരിക്കറ്റത്.
റൊണാള്‍ഡോ, റിവാള്‍ഡോ, മൈക്കണ്‍ തുടങ്ങിയ വന്‍ താരങ്ങള്‍ ഒരുകാലത്ത് കളിച്ച ക്ലബാണ് ക്രുസേരിയോ. പ്രാദേശിക ലീഗായ മിനെയ്‌റോ ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കി സീസണില്‍ മികച്ച തുടക്കമായിരുന്നു ക്രുസേരിയോയുടേത്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ക്ലബ് ഡയറക്ടര്‍മാര്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടത് ക്ലബ്ബിന്റെ പ്രകടനത്തെയും ബാധിച്ചു. സീസണില്‍ നാല് പരിശീലകരെയാണ് ക്ലബ് മാറ്റിയത്.