Football

‘ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു; ഇപ്പോൾ ഇത് കാണാറില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമർശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അർഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമർശം.

ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ കാണാറില്ലെന്നു പറഞ്ഞ റൊണാൾഡോ പറഞ്ഞു. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാർഡുകൾ നൽകുന്നതെന്ന് താരം കുറ്റപ്പെടുത്തി.

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്.

അതേസമയം 2023 കലണ്ടർ വർഷത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയത് അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 54 ഗോളുകളാണ് 2023ൽ റൊണാൾഡോ നേടിയത്. നോർവേയുടെ എർലിങ് ഹാളണ്ട് രണ്ടാമതും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മൂന്നാമതുമെത്തി. ബ് സോക്കർ മറഡോണ, മധ്യേഷ്യയിലെ ഏറ്റവും മികച്ച കളിക്കാരൻ, ഫാൻസ് ഫേവറിറ്റ് പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ റൊണാൾഡോയെ തേടിയെത്തിയിരുന്നു.