Football

സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം 10000 രൂപ മാത്രം! എന്ന് നന്നാകും ഇന്ത്യൻ ഫുട്ബോൾ?

ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സൗദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10000 മാത്രം. പ്രവാസി സംഘടനകൾ നടത്തുന്ന സൗഹൃദ ലീഗുകളിൽ പോലും ഇതിനേക്കാൾ ഉയർന്ന സമ്മതതുക ഉണ്ടാകും. Best player in Santosh Trophy receives only 10000 rupees

ഫൈനലിന് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ട് പോലും ദയനീയമായിരുന്നു സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം. കേരളവും ബംഗാളും യോഗ്യത നേടാതായതാണ് കാണികളുടെ കുറവുണ്ടായത് എന്ന ഫെഡറേഷൻ പ്രസിഡന്റിന്റെ വാക്കുകൾ മുഖവിലക്ക് എടുത്താലും അത് മാത്രമാണോ ഇന്ത്യൻ ഫുട്ബാളിന്റെ പ്രശ്നങ്ങൾ. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി വൻ വിജയമായിരുന്നു. നോമ്പ് കാലം ആയിട്ട് പോലും ജനങളുടെ അഭൂതപൂർവമായ തിരക്കായിരുന്നു കാണാൻ സാധിച്ചത്. രാത്രി നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉണ്ടായിട്ട് കൂടി തിരക്ക് മൂലം അകത്തേക്ക് കടക്കാൻ സാധിക്കാതിരുന്ന കാണികൾ പ്രതിഷേധിച്ച വസ്തുത ഒരിക്കലും മറക്കരുത്.

മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനും ഗോൾകീപ്പർക്കും നൽകിയത് 25000 രൂപയാണ്. അത് തന്നെ വളരെ കുറവാണ്. ഈ വർഷം അതിൽ പകുതി പോലും കൊടുക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ ടീമിന് നൽകിയത് അഞ്ച് ലക്ഷം രൂപയാണ്. ഒരു ടീമിൽ കളിക്കാരും പരിശീലകരും മറ്റ് സ്റ്റാഫുകളും അടക്ക 25ന് അടുത്ത് ആളുകൾ ഉണ്ടാകും. പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യൻ ഫുട്ബോൾ വളരുന്നത്. മാന്യമായ ഒരു വേതനം ലഭിക്കാത്തതിനാൽ ബൂട്ട് അഴിച്ച് മൈതാനം വിടുന്ന കളിക്കാർ ഇന്ത്യയിൽ ധാരാളമായി ഉണ്ട്. ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് അവസ്ഥയുണ്ടായാൽ എത്ര പേർ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി എടുത്ത് രംഗത്ത് വരും എന്നതും സംശയമാണ്.