Cricket Sports

ടി20 ലോകകപ്പ്: അനായാസം ഓസീസ്; സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് തോൽവി

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തിൽ 65 റൺസെടുത്ത വാർണറാണ് ഓസീസിൻറെ ടോപ് സ്കോറർ.

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.

23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിൻഡു ഹസരംഗ ബൗൾഡാക്കിയപ്പോൾ തന്റെ അടുത്ത ഓവറിൽ മാക്സ് വെല്ലിനെയും ഹസരംഗ പുറത്താക്കി.എന്നാൽ സ്മിത്തും വാർണറും ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേർത്തത്. വാർണർ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി. സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്.

ഓസീസിനായി ആദം സാംപ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 27 റൺസിന് രണ്ട് വിക്കറ്റും പാറ്റ് കമിൻസ് നാലോവറിൽ 34 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.