Cricket Sports

ഉത്തപ്പയും സ്മിത്തും തകര്‍ത്തു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് കൂടുതല്‍ ചേരും എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഉത്തപ്പയുടെ ബാറ്റിംഗ്. എന്നാല്‍ 15 റണ്‍സെടുത്ത സ്റ്റോക്‌സിനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

പിന്നാലെ എത്തിയ സഞ്ജു മികച്ച രീതിയില്‍ ബാറ്റിംഗ് തുടങ്ങിയെങ്കിലും ഒന്‍പത് റണ്‍സ് മാത്രമേ നേടാനായുള്ളൂ. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും ചേര്‍ന്ന് പതിയെ ടീമിനെ കരകയറ്റി. ബാംഗ്ലൂരിനായി ക്രിസ് മോറിസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ചാഹല്‍ രണ്ട് വിക്കറ്റുകളും നേടി.