Cricket

ആവശ്യമെങ്കിൽ താരങ്ങൾക്ക് ഐപിഎലിൽ നിന്ന് വിശ്രമമെടുക്കാം: രോഹിത് ശർമ

ആവശ്യമെങ്കിൽ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിശ്രമമെടുക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. താരങ്ങളൊക്കെ ഇനി ഫ്രാഞ്ചൈസിയിലാണ് എന്നും ആത്യന്തികമായി ഫ്രാഞ്ചൈസികളാണ് ഇത് തീരുമാനിക്കേണ്ടതെന്നും രോഹിത് പറഞ്ഞു.

“അതൊക്കെ ഇനി ഫ്രാഞ്ചൈസികളാണ് തീരുമാനിക്കേണ്ടത്. താരങ്ങൾ ഇനി അവർക്ക് സ്വന്തമാണ്. ടീമുകൾക്ക് ഞങ്ങൾ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും അതാത് ഫ്രാഞ്ചൈസികളാണ് കാര്യം തീരുമാനിക്കേണ്ടത്. അതിലും പ്രധാനമായി താരങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അവരെല്ലാവരും പ്രായപൂർത്തി ആയവരാണ്. ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ താരങ്ങൾ ഒന്നോരണ്ടോ മത്സരങ്ങളിൽ നിന്ന് ബ്രേക്കെടുക്കാം. പക്ഷേ, അത് സംഭവിക്കുമോ എന്ന് സംശയമാണ്.”- രോഹിത് ശർമ പറഞ്ഞു.

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

104 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 26.33 ശരാശരിയിൽ 114 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുള്ള സന്ദീപ് മികച്ച പവർ പ്ലേ ബൗളറാണ്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.