Cricket Sports

അർധ സെഞ്ചുറിമായി കസറി ബുംറ, ഗാർഡ് ഓഫ് ഓണർ നൽകി ടീം ഇന്ത്യ

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്‌ക്കുവേണ്ടി അർധ സെഞ്ചുറി നേടി പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്‌മാൻമാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് രക്ഷകനായി അവതരിക്കുകയായിരുന്നു ബുംറ. യോർക്കറുകൾ കൊണ്ട് ബാറ്റ്‌സ്‌മാൻമാരെ വട്ടംകറക്കുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളറായ തനിക്ക് ബാറ്റിങ്ങും വശമുണ്ടെന്ന് തെളിയിച്ചു.

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ തുടക്കം മുതലേ തിരിച്ചടികൾ നേരിട്ടു. ടീം ടോട്ടൽ 116 ൽ എത്തുമ്പോഴേക്കും ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായി. മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം പിങ്ക് ബോളിൽ റൺസ് കണ്ടെത്താൻ പാടുപെട്ടു. ഓപ്പണർ പൃഥ്വി ഷാ 29 പന്തിൽ നിന്ന് 40 റൺസും ശുഭ്‌മാൻ ഗിൽ 58 പന്തിൽ 43 റൺസും നേടിയതൊഴിച്ചാൽ മറ്റ് ബാറ്റ്‌സ്‌മാൻമാർ എല്ലാം പരാജയം സമ്മതിച്ചിടത്താണ് ബുംറയുടെ ചെറുത്തുനിൽപ്പ് നടത്തിയത്.

ആറ് ഫോറും രണ്ട് സി‌ക്‌സും സഹിതം 57 പന്തിൽ നിന്ന് 55 റൺസ് നേടിയ ബുംറ പുറത്താകാതെ നിന്നു. 194 റൺസിന് ഇന്ത്യ എ ഓൾഔട്ട് ആയി. സിക്‌സടിച്ചാണ് ബുംറ അർധ സെഞ്ചുറി നേടിയത്. ബുംറയുടെ പ്രകടനം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ബുംറയുടെ മികച്ച ബാറ്റിങ് പ്രകടനത്തെ അഭിനന്ദിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ അർധ സെഞ്ചുറിയാണ് ഓസീസിനെതിരെ ബുംറ നേടിയത്.