Cricket Sports

‘ലോകകപ്പിന് പാകിസ്താന്‍ വേണ്ട’; ബി.സി.സി.ഐയെ തള്ളി ഐ.സി.സി

പാകിസ്താനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി ഐ.സി.സി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെ ലോക കപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബി.സി.സി.ഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്‍പാകെ വെച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു ബി.സി.സി.ഐ വാദം.

എന്നാല്‍ ക്രിക്കറ്റ് മാത്രം ചര്‍ച്ച ചെയ്താല്‍ മതി, അതിനപ്പുറത്തേ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍. ഇത്തരം കാര്യങ്ങള്‍ ബി.സി.സി.ഐ മറ്റ് വേദികളിലാണ് അവതരിപ്പിക്കേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ലോക കപ്പില്‍ പാകിസ്താനുമായി കളിക്കരുതെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. തീവ്രവാദത്തെ വളര്‍ത്തുന്ന പാകിസ്താനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ഐ.സി.സിക്ക് മുന്‍പാകെ ഇന്ത്യ ശക്തമായി ഉന്നയിച്ചു. വിവിധ മേഖലകളില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.

എന്നാല്‍ ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ഇന്ത്യയുടെ ആവശ്യം പോലും ചര്‍ച്ചയ്‌ക്കെത്തിയില്ല. പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു ബോര്‍ഡ് യോഗത്തില്‍ ബി.സി.സി.ഐയുടെ നീക്കങ്ങള്‍. പാകിസ്താനെ ലോക കപ്പില്‍ നിന്നും വിലക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് ഐ.സി.സി വ്യക്തമാക്കുന്നു.