Cricket Sports

‘ജനനം മുതൽ വൃക്ക രോഗബാധിതൻ’; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ

വിട്ടുമാറാത്ത വൃക്ക രോഗവുമായി താൻ പോരാടുകയാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ജനനം മുതൽ രോഗബാധിതനാണ്. ഗർഭാവസ്ഥയിൽ തന്നെ രോഗം കണ്ടെത്തിയിരുന്നുവെന്നും താരം ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗർഭാവസ്ഥയുടെ 19 ആം ആഴ്ച നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ മറ്റ് വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫിൽട്ടർ ചെയ്യുന്നില്ല. 60% വൃക്കകളുടെ പ്രവർത്തനത്തെയും രോഗം ബാധിച്ചു’- ഗ്രീൻ പറഞ്ഞു.

കരിയറിൽ ഉടനീളം രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ തനിക്ക് കഴിഞ്ഞതായി ഗ്രീൻ പറഞ്ഞു. ഇതേ വൃക്കരോഗം ബാധിച്ച മറ്റുള്ളവരെപ്പോലെ തനിക്ക് ശാരീരികമായി രോഗം ബാധിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 12 വയസ്സിനു ശേഷവും കാമറൂൺ അതിജീവിക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നതായി ഗ്രീനിന്റെ പിതാവ് ഗാരിയും വെളിപ്പെടുത്തി.

2022-ൽ ടി20യിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രീൻ, കഴിഞ്ഞ വർഷം മുതൽ എല്ലാ ഫോർമാറ്റുകളിലും ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമാണ്. ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തി ആറാം ലോകകിരീടം നേടിയ ടീമിലും ഗ്രീൻ ഉണ്ടായിരുന്നു. നിലവിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും ബെഞ്ചിലാണ്.