Cricket

ഉറച്ച് നിന്ന് വാലറ്റം; ത്രില്ലർ ആഷസ് ടെസ്റ്റിൽ ഓസിസിന് 2 വിക്കറ്റ് വിജയം

ടെസ്റ്റ് ക്രിക്കറ്റിന് ഭംഗി കുറയുന്നു എന്ന് നിരാശപ്പെടുന്നവർക്ക് ആഘോഷിക്കാൻ വേണ്ടിയാകാം ഇന്നലെ ആഷസിന്റെ ഒന്നാം ടെസ്റ്റ് നടന്നത്. അടുത്തിടെ നടന്ന ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ വിജയം 2 വിക്കറ്റിന്. ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റ് ശേഷിക്കെ ടീം മറികടന്നു. വിജയത്തൂടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലീഡ് എടുക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 44 റൺസ് എടുത്ത നായകൻ പാറ്റ് കമിൻസിൻ്റെ പ്രകടനം നിർണായകമായി. ഉസ്മാൻ ഖ്വാജയാണ് കളിയിലെ താരം.

ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തിൽ, ഒമ്പതാം വിക്കറ്റിൽ പാറ്റ് കമ്മിൻസും നഥാൻ ലിയോണും ചേർന്ന നേടിയ 55 റൺസ് പാർട്ണർഷിപ്പാണ് ഇന്നലെ നിർണായകമായത്. 18 വർഷം മുൻപ്, ഇതേ മൈതാനത്ത് 282 പിന്തുടർന്ന ഓസ്ട്രേലിയ ഇംഗ്ളണ്ടിന് മുന്നിൽ രണ്ടു റൺസിന് വീണിരുന്നു. അന്നത്തെ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ടീമിന്റെ ഇന്നലത്തെ വിജയം.

ഇന്നലത്തെ ആദ്യ സെഷൻ മഴ മൂലം നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ബോളണ്ടിന്റെയും (40 പന്തിൽ 20) ട്രാവിസ് ഹെഡിന്റെയും (24 പന്തിൽ 16) കാമറൂൺ ഗ്രീനിന്റെയും (66 പന്തിൽ 28) വിക്കറ്റുകൾ തുടര്ച്ചയായി നഷ്ടപ്പെട്ടത് ടീമിനെ വരിഞ്ഞു മുറുക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻറെ പന്തിൽ ഉസ്മാൻ ഖ്വാജ (197 പന്തിൽ 65) പുറത്തായതോടെ മത്സരം ഇംഗ്ലണ്ടിന്റെ കയ്യിലെത്തിയെന്ന തോന്നൽ കാണികൾക്ക് ഉണ്ടായിരുന്നു.

എന്നാൽ ആവേശകരമായ മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ഓസ്‌ട്രേലിയയുടെ രക്ഷകരായി കമ്മിൻസും ലിയോണും ഉദിക്കുകയായിരുന്നു. 44 റൺസ് എടുത്ത നായകൻ പാറ്റ് കമിൻസനും 16 റൺസ് എടുത്ത ലിയോണും ടീമിനെ വിജയതീരത്തെക്ക് എത്തിച്ചു. ജൂൺ 28 ന് ലോർഡ്‌സിലാണ് രണ്ടാം ടെസ്റ്റ് നടക്കുക.